add

Sunday, January 19, 2014

നാടുവിടുമ്പോൾ


നാടുവിടുമ്പോൾ,
തീവണ്ടിയിൽ നിന്നു
പുറത്തേക്കു നോക്കിയാൽ-
എതിർ ദിശയിൽ
ഓർമ്മകൾ ഓടിമറയുന്നതു കാണാം.

മരങ്ങൾ ഓടുന്നു,
ചെടികൾ ഓടുന്നു,
പുഴകൾ ഓടുന്നു,
മലകൾ ഓടുന്നു,
വീടുകൾ ഓടുന്നു,
കാടുകൾ ഓടുന്നു,
അങ്ങനെ അങ്ങനെ അങ്ങനെ.

സൂക്ഷിച്ചു നോക്കിയാൽ
എല്ലാം വലിയ വായിൽ
കരയുന്നതു കാണാം.
മരങ്ങൾ കരയുന്നു,
ചെടികൾ കരയുന്നു,
പുഴകൾ കരയുന്നു,
മലകൾ കരയുന്നു,
വീടുകൾ കരയുന്നു,
കാടുകൾ കരയുന്നു
അങ്ങനെ അങ്ങനെ അങ്ങനെ.

കരഞ്ഞു തളർന്ന ഒരു മരം
വഴിയിൽ കാൽ തെറ്റി
വീണെന്നു തോന്നും.
രണ്ടു ചെടികൾ,
"നിനക്കു ഞാനില്ലേടാ.?"
എന്നു കെട്ടിപിടിച്ചു ,
കരയുന്നതുപോലെ തോന്നും.
പുഴകൾ കുഴഞ്ഞുവീണു
മരിച്ചതാണെന്നു തോന്നും.
മലകൾ വലിയ കാരണവരെപ്പോലെ-
ശബ്ദമില്ലാതെ കരഞ്ഞു,
തേങ്ങി തേങ്ങിക്കരഞ്ഞു,
വീണ്ടും വീണ്ടും സങ്കടപ്പെടുത്തും.
വീടുകളെല്ലാം കൂട്ടം തെറ്റിയ
കുട്ടികളാണെന്നു തോന്നും.
കാടുകൾ പിരിയാൻ പറയുന്ന
കാമുകിയാണെന്നു തോന്നും.
അങ്ങനെ അങ്ങനെ അങ്ങനെ -
സങ്കടങ്ങളുടെ ഒരു തീവണ്ടി
എതിർ വശത്തും
ഓടുന്നുണ്ടെന്നു തോന്നും.

Wednesday, January 1, 2014

മുറിക്കവിതകള്‍ 10

1. വസന്തം

വിരുന്നുവന്ന വസന്തമേ
എനിയുമെന്നെ
ചുംബിക്കരുതേ,
കരളിലെ കാടു,
മുറിവുകൾ കൊണ്ട്
ചോപ്പിക്കരുതേ...

2 .ഒറ്റ

ചെറുപ്പത്തിൽ
ഒറ്റകിട്ടുമെന്നു പറഞ്ഞമ്മ,
കയ്യോങ്ങിയതുകൊണ്ടാണോ
ഞാനിത്രമേൽ ഒറ്റയായതു.?

3.കണ്ണട

കണ്ണട വേണം
മങ്ങിയ കാഴ്ച്ചകൾ
കാണാതിരിക്കാനല്ല.
സ്വന്തം കണ്ണിലെ
വിഷാദം മറക്കാനെങ്കിലും..