add

Sunday, June 26, 2016

ഒറ്റ്‌


പണ്ടു ചേർന്നിരിക്കാറുള്ള
കുന്നിൻ ചെരുവിലെ
ഏകാന്തതയിൽ നിന്നും 
ഒരു കാറ്റു നമ്മളേയും 
തേടി ഇറങ്ങിയിട്ടുണ്ട്. 

അന്നു നട്ടു നനച്ച 
ചെടികളെല്ലാം 
ചോദ്യം ചോദിക്കാൻ മാത്രം 
വളർന്നിരിക്കുന്നു . 

നടന്ന വഴികളെല്ലാം 
കാടുപിടിച്ചെങ്കിലും 
കരിയിലകൾ പോലും 
ചിലതെല്ലാം അടക്കം പറയാറുണ്ട്. 

സൂക്ഷിക്കണം 
ഓർമ്മകൾ എന്നും ഒറ്റുകാരാണു. 

Thursday, June 23, 2016

മറന്നു പോയൊരാൾ




ഓർക്കുകയാണു,
എന്നോ മറന്നു പോയ ഒരു സുഹൃത്തിനെ.
മെല്ലിച്ച മുഖവും
ചാര കണ്ണും
ചിരിയും 
എല്ലാം ഓർത്തെടുക്കുകയാണു.

ചുണ്ടിലെ പാട്ടു,
മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം ,
പാലിക്കപെടാതെ പോയ വാക്കു
എന്നിങ്ങനെ ഓരോന്നു കയറി വരികയാണു ( ഒരാവശ്യവുമില്ലാതെ ).

ഇപ്പോൾ എവിടെ 
ആവുമെന്നും 
എന്നെയും 
ഓർക്കുന്നുണ്ടാവുമോ എന്നും 
ഓർത്തപ്പോൾ 
ഒരു സങ്കടം വന്നു
മുറുക്കെ കെട്ടിപ്പിടിക്കുന്നു.
വിട്ടു പോവല്ലെ 
എന്നു കരയുന്നു.

പെട്ടന്നു
എവിടെയോ മറന്നു വച്ച എന്നെത്തന്നെ ഓർമ്മ വരുന്നു . 

( ഈ ലക്കത്തെ ഇ മഷിയിൽ വന്നതു ) 
http://emashi.in/jun-2016/

Saturday, June 18, 2016

മാഞ്ഞു പോകുന്ന പെൺകുട്ടികൾ




കാലിൽ 
കൊലുസണിഞ്ഞു
കയ്യിൽ 
കുപ്പിവളകൾ കുലുക്കി
മുടി പിന്നിയിട്ട 
ഒരു പെൺകുട്ടി.

ചിറകിൽ പല പല
വർണ്ണങ്ങളുള്ള 
ഒരു പൂമ്പാറ്റ.

ഒന്നു കൂടെ 
സൂക്ഷിച്ചു നോക്കിയാൽ 
കണ്ണിൽ മഷിയെഴുതിയ 
ചുണ്ടിൽ ചിരിയുള്ള 
ഒരു പെൺകുട്ടിയാണു 
ആ പൂമ്പാറ്റ 
എന്നു തോന്നും . 

പറന്നു പറന്നു സ്വപ്നം  
കാണുന്ന 
പല വർണ്ണങ്ങൾ പുതച്ച
ഒരു ചിത്രശലഭമാണു 
ആ പെൺകുട്ടി എന്നും .

പൂമ്പാറ്റ മുൻപിലും 
പെൺകുട്ടി പിറകിലും 
അല്ലെങ്കിൽ ,
പെൺകുട്ടി മുൻപിലും 
പൂമ്പാറ്റ പിറകിലും 
കണ്ണിൽ നിന്നു 
മാഞ്ഞു പോകുന്നു.

പൂമ്പാറ്റ ചിറകു 
ഭൂമിയിൽ ചുംബിച്ചു കിടപ്പുണ്ടായിരുന്നു.
പക്ഷേ
അങ്ങനെ ഒരാൾ 
പിറന്നിട്ടേയില്ല
എന്ന മട്ടിൽ 
ഒരു തെളിവും 
അവശേഷിപ്പിക്കാതെ
ആ പെൺകുട്ടി 
എങ്ങോട്ടാവും 
മറഞ്ഞു പോയതു . 

വര -  Jaijy