add

Sunday, June 9, 2019

സങ്കടങ്ങളെ വിവർത്തനം ചെയ്യുന്ന കുട്ടി .

ഏതോ സന്ധ്യയിൽ ഒരാൾ 
പാർക്കിൽ 
മറന്നു വച്ചിട്ടുപോയ 
അയാളുടെ സങ്കടങ്ങൾ 
ഒരു കുട്ടിക്ക് 
കളിക്കാൻ കിട്ടി .
കളിപ്പാട്ടങ്ങളെ ശെരിപ്പെടുത്തുന്ന 
ഓർമ്മയിൽ 
അവനത്തിനെ 
ഓരോ കഷണങ്ങളാക്കി .

ഒറ്റപ്പെടലിന്റെ ഒരു കഷ്ണം 
പന്ത് പോലെ തട്ടി കളിച്ചു
പൊട്ടിച്ചിരിച്ചു. 
"എന്നിട്ടും നീ എന്നെ" 
എന്നെ സങ്കടത്തെ 
മടിയിലിരുത്തി ഊഞ്ഞാലാട്ടി .
പ്രണയനഷടങ്ങളെ 
വെള്ളത്തിൽ തത്തി തത്തി 
അലിയിച്ചു കളഞ്ഞു.

കുറ്റബോധങ്ങളെ 
അപ്പൂപ്പൻ താടിപോലെ 
പറത്തി വിട്ടു 
പറയാത്ത പോയ ഇഷ്ടങ്ങളെ 
പഞ്ഞി മുട്ടായി പോലെ 
മധുരിച്ചിറക്കി.
സ്നേഹിക്കാത്ത 
പോയ നിമിഷങ്ങളെ 
കുഞ്ഞി ചിരി കൊണ്ട് 
മായ്ച്ചു കളഞ്ഞു .

തേങ്ങി കരച്ചിലുകളെ 
ഇനിയും കണ്ടെത്തിയിട്ടിലാത്ത 
അവനുമാത്രം അറിയാവുന്ന 
വാക്കുകളാൽ 
പൊട്ടിച്ചിരികളിലേക്കു 
മന്ത്രവാദപ്പെടുത്തി .

അവസാനം 
ആത്മ വേദനയുടെ ഒരു കഷ്ണം മാത്രം 
ഒരു വെള്ളത്തിലും അലിഞ്ഞില്ല .
ഒരു വെയിലിലും വാടിയില്ല .
ഒരു കാറ്റിലും പാറിയില്ല .
ഒരു ചിരിയിലും വിവർത്തനം ചെയ്യപ്പെട്ടില്ല.
അവനതും കൊണ്ട് കളിക്കുകയാണിപ്പോൾ 

Wednesday, May 15, 2019

നോവിന്റെ ചുരം കയറുന്ന വണ്ടിയിൽ കവിതയെഴുതുന്നൊരാൾ.

വണ്ടി നോവിന്റെ ചുരം കയറുകയും 
ഞാനൊരു കവിതയെഴുതുകയുമായിരുന്നു.
സങ്കടത്തിന്റെ മരം സങ്കടത്തിന്റെ പൂക്കൾ 
സങ്കടത്തിന്റെ വളവുകൾ 
സങ്കടത്തിന്റെ ചീവിടൊച്ചകൾ 
സങ്കടത്തിന്റെ ആകാശം 
സങ്കടത്തിന്റെ തണുപ്പ് 
വേദനിക്കല്ലേ വേദനിക്കല്ലേ 
പുറത്തൊരു തിത്തിത്താം പുള്ളു തത്തുന്നു .

വണ്ടി കിതച്ചു കിതച്ചു ചുരം കയറുകയും 
ഒരു ചാറ്റൽ മഴ ശബ്ദമില്ലാതെ തേങ്ങുകയും 
ചെയ്യുന്നുണ്ടിപ്പോൾ .
വളവിലെ ഒരു കട 
നിശബ്ദമായി വണ്ടിയോടു
കൈ വീശുന്നുണ്ട് .

ഓർക്കല്ലേ  ഓർക്കല്ലേ 
ഒന്നും ഓർക്കല്ലേ
ഒന്നുമില്ല വാവയ്‌ക്കൊന്നുമില്ല  
ഭൂതകാലത്തിലെ അമ്മ കൈ നെറ്റിയിൽ.

അപ്പോൾ
വേദന തിന്നു തിന്ന് 
എന്റെ കരളു കല്ലായെടാ എന്ന് 
കെട്ടിപ്പിടിച്ച ഒരമ്മയെ ഓർമ്മ വരുന്നു .
എത്ര മഴപെയ്താലാണൊന്നു മരം പെയ്യുക .

ആകാശം കാണാത്ത അഴിക്കുള്ളിലിരുന്നു 
പുറത്തിറങ്ങിയാൽ മകൾക്കു വാങ്ങുന്ന 
കുപ്പായത്തെ സ്വപനം കാണുന്ന 
ഒരച്ഛനെ ഓർമ്മ വരുന്നു .
അയാൾ ഓർത്തെടുക്കാറുള്ള 
'അവളുടെ ചിരി' ക്കു ശേഷം 
അയാളുടെ നെടുവീർപ്പോർമ്മവരുന്നു.

മരിക്കുന്നതിന് തൊട്ടുമുൻപ് ,
"കാണാമെടാ" എന്ന് കെട്ടിപ്പിടിച്ചു 
പ്രണയത്തിലൂടെ പാളത്തിൽ അവസാനിച്ച 
കൂട്ടുകാരനെ ഓർമ്മവരുന്നു .

നോവിന്റെ ചുരം കയറുന്ന വണ്ടിയിൽ 
കവിതയെഴുതുന്നൊരാൾക്കു സൗകര്യപൂർവം 
ഓർക്കാൻ കഴിയുന്ന ഓർമ്മകൾ 
ഓരോന്നോരോന്നായി  വരുന്നു .

ഓർക്കല്ലേ ഓർക്കല്ലേ 
എന്നെ പറ്റി ഓർക്കല്ലേ 
എന്റെ നോവുകളെ പറ്റി ഓർക്കല്ലേ 
എന്ന് 
ഞാൻ തന്നെ എനിക്ക് കൂട്ടാവുന്നു.
A

Friday, February 1, 2019

വീണ്ടും നിറയൊഴിക്കുമ്പോൾ

ഒരുറുംബിനെ പോലും 
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു 
യുദ്ധം പോലും ജയിച്ചിട്ടില്ല. 

കൂസാതെ 
കൂനി നടന്നു 
ഹൃദയത്തിലേക്കു 
സ്നേഹത്തിന്റെ 
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട 
കലാപങ്ങളെ 
പിറകെ ചെന്നു 
മെരുക്കിയിരുന്നു. 
ഒരു ജനതയുടെ 
സ്വപ്നങ്ങളിലേക്കു 
ചർക്ക തിരിച്ചിരുന്നു. 

മണിമാളികയിൽനിന്നു 
തെരുവിലേക്കു പരക്കുന്ന 
കൊതിപ്പിക്കുന്ന 
മണമായിരുന്നില്ല 
അയാൾ 
തെരുവിലൊട്ടിയ 
ദരിദ്രരുടെ 
നിഴലായിരുന്നു അയാൾ .

ഇത്രയും മതിയല്ലോ 
മൂന്നു വെടിയുണ്ടകൾ 
തേടിയെത്താൻ .
പക്ഷെ അയാൾ 
മരിക്കുന്നില്ലെന്നുകണ്ട്‌
വീണ്ടും 
എത്രവട്ടം 
നിങ്ങൾ നിറയൊഴിച്ചു? 
എനിയെത്ര വട്ടം 
നിങ്ങൾ വെടിയുതിർക്കും? 
പക്ഷെ നിങ്ങളറിയുമോ
അഹിംസയെ 
സ്നേഹത്തെ 
തോക്കുകൾ കൊണ്ട്‌ 
കൊല്ലാനാവില്ലെന്നു? 

രഹസ്യം

അത്ര മേൽ ഗൂഢമായൊരു
രഹസ്യം പറയാനുണ്ട്‌.
ഞാൻ എഴുതുന്നതൊന്നും
എന്റെയല്ല .
അവ ഞാനുമല്ല.
എത്ര തിരഞ്ഞാലും
കണ്ടെത്താത്ത ചില
മറവികളില്ലേ?
തിരഞ്ഞു തിരഞ്ഞു 
മടുത്തു ഉപേക്ഷിക്കുന്ന
ആ ഒരു നിമിഷത്തിൽ 
കണ്ടെത്തുന്നവ.
ജനൽ പടിയിൽ വച്ച താക്കോൽ,
ടിവി ക്കു തൊട്ടിരിക്കുന്ന റിമോട്ട്‌,
കസേരയിൽ അഴിച്ചിട്ട അടിവസ്ത്രം
അങ്ങനെ അങ്ങനെ 
പറഞ്ഞു പോകാവുന്നവ .
അപ്രതീക്ഷിതമായ
ഒറ്റ വെട്ടുപോലെ
നൈമിഷികമായവ .
അതുപൊലെയാണിതും .
ഇതിലെന്താണിത്ര 
രഹസ്യം എന്നല്ലേ?
പറയാം
കവിതയെഴുതുമ്പ്പോൾ
എന്താണു മറന്നതെന്നു
പോലും അറിയാതെയാണു 
ഞാൻ തിരയുന്നതെന്നു മാത്രം . 

കവിയും കല്പണിക്കാരനും

പണ്ടു പണ്ടു വെറോണിക്ക
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു 
കവിയുണ്ടായിരുന്നു .
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു .

ഒരേ ചില്ലയിലെ പല പൂക്കളെ
അയാൾ പല പേരിട്ടു വിളിച്ചു .
പല ദിവസങ്ങളിലെ സന്ധ്യകളെ 
അയാൾ
പലതായി തന്നെ ആസ്വദിച്ചു .
കാമുകിമാർ 
അദ്ധേഹത്തിനു 
ഒരു ഭാരമേ ആയിരുന്നില്ല .
അപ്പൂപ്പൻ താടി പോലെ 
ഒരോരുത്തരെയും
അയാൾ
പല പല സ്വർഗ്ഗത്തിലേക്കു 
പറത്തിവിട്ടു .

അതേ നഗരത്തിൽ
ഗബ്രിയേൽ എന്നു പേരായ 
ഒരു വൃദ്ധനുണ്ടായിരുന്നു .
എപ്പൊഴും വിശപ്പിനെ പറ്റി
എകാന്തതയെപറ്റി
മുറിവുകളെ പറ്റി
വിലപിച്ചിരുന്ന
ഒരു കൽപ്പണിക്കാരൻ .

രാജാവിന്റെ വിശപ്പുപോലെ
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു 
അയാൾ കല്ലിൽ കുറിച്ചിട്ടു .

ഒരാളുപോലും കൂട്ടില്ലാതെ 
ദൈവങ്ങളെ അയാൾ
കല്ലിൽ കൊത്തിവച്ചു .

മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു
തൊടാവുന്ന 
മേൽമുറിവുകളേക്കാളാഴം
എന്നു നിരന്തരം പറഞ്ഞു.

കാലം കടന്നുപോകെ 
തികച്ചും കാവ്യാത്മകമായി
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി .

ഹേ കൽപ്പണിക്കാരാ
ജീവിതത്തിന്റെ പൊരുളെന്താണു
കവി ചോദിച്ചു.
തന്റെ ശിൽപ്പത്തിന്റെ
അവസാന 
മിനുക്കു പണിയിലായിരുന്ന വൃദ്ധൻ 
ഉത്തരം പറയാനായവെ 
മരിച്ചു വീണു . 

ഹേ വായനക്കാരാ 
എനി നിങ്ങളുടെ ഊഴമാണു 
ഒന്നുകിൽ 
മടിക്കാതെ ഉത്തരം പറയുക 
അല്ലെങ്കിൽ 
ഈ ചോദ്യം ചോദിച്ചു 
ആളുകളെ കൊല്ലുക .