add

Monday, March 16, 2020

ജയിക്കുന്ന മൗനങ്ങൾ

അലസനായ ഞാൻ
എന്നേക്കാൾ
വിരസമായൊരു ദിനം
മടുത്തു മടുത്തൊരു
കവിതയെഴുതാനിരിക്കുന്നു.
അധ്വാനിയായ ഒരാൾ
രാജ്യത്തെ വിഭജിച്ച
ദിവസമായിരുന്നു അന്ന്.
“മൗനം ശബ്‍ദത്തോടോ
അധികാരം ബലഹീനതയോടോ
ഏറ്റുമുട്ടിയാൽ
ഭയം മാത്രം അവശേഷിക്കും “
എന്നെഴുതി നിർത്തിയ
ദുർബലനായ എന്റെ
ദുർബലമായ കവിതയിലേക്ക്
ഒരു കൂട്ടം കുട്ടികൾ കടന്നുവരുന്നു
മൗനത്തിൽ തുടങ്ങി
കരച്ചിലായി
ചെറുത്തുനിൽപ്പായി
സംഗീതമായി
അത് നാടിനെ
ചേർത്തു പിടിക്കുന്നു.
ശരിക്കും
അധികാരം
തോറ്റുപോവുകയായിരുന്നു
മൗനം
ജയിക്കുകയായിരുന്നു.



മൊഴി 2019 

തെറിബുദ്ധൻ

അതി നിഗൂഢമെന്നു തോനുന്ന 
തികച്ചും സാധാരണമായ
ചില വളവുകളിൽ
കുട്ടപ്പൻ ബുദ്ധനാവാറുണ്ട്‌.

അടുത്ത നിമിഷം തന്നെ വീണ്ടും 
കുട്ടപ്പനാവുമെന്നതിനാലാവണം
ഈ കാര്യം ചർച്ച ചെയ്യാൻ 
ശിഷ്യഗണങ്ങളെ സൃഷ്ട്ടിക്കാൻ 
അദ്ധേഹം മടിച്ചിരുന്നു .

ഉദാഹരണത്തിനു
കാമുകിയുടെ ചുണ്ടിൽ
മൂന്നാമത്തെ പ്രാവശ്യം ഉമ്മവെച്ചു 
രണ്ടാമത്തെ മിനുട്ടിൽ
ബുദ്ധനാവുക 
എന്നതിൽ ഒരു നിഗൂഢതയില്ലേ.?
പക്ഷെ വളരെ സാധാരണം 
എന്നമട്ടിൽ അവിടെ നിന്നും
തിരിച്ചുപോന്നിട്ടുണ്ട്‌ കുട്ടപ്പൻ .

പിന്നീടൊരിക്കൽ
തെരുവു വിളക്കുകളെ 
നോക്കി കിടക്കുമ്പോൾ .
പാറ്റകൾ പ്രാണികൾ
എന്നുവേണ്ട
ഒരു കവിക്കുപോലും 
തെരുവു വിളക്കുകളിൽ 
ഒരുപാട്‌ സാധ്യതകളുണ്ട്‌.
പക്ഷേ കുട്ടപ്പൻ 
അങ്ങനെയൊരാളെയല്ല 

എങ്കിലും അന്ന്
കൃത്യമായി പറഞ്ഞാൽ
നാലാമത്തെ മിനുറ്റിൽ
താൻ തന്നെ ഒരു തെരുവു വിളക്കാണെന്നു
അയാൾക്ക്   തോനുകയും 
അയാൾ ബുദ്ധനാവുകയുമായിരുന്നു.
ഞാനതിൽ ഒരു
നിഗൂഢത കാണുന്നുണ്ടെങ്കിലും
കുട്ടപ്പൻ
അടുത്ത നിമിഷം
വളരെ സാധാരണമെന്നവണ്ണം
ഉറങ്ങുകയായിരുന്നു .


അവസാനമായി ഇന്നലെ
വെള്ളം പോലെ
തെളിഞ്ഞമനസ്സുമായി
അയാൾ ബൈക്കോടിച്ചു
പോകുകയും .
അതേ നിമിഷം എതിരെ വന്ന ലോറി
ബൈക്കിൽ ഉമ്മവെക്കാനായുകയും
"ഫ മൈരേ "
എന്നൊരു തെറിയോടെ
കുട്ടപ്പൻ ബൈക്ക്‌ വെട്ടിച്ചു രക്ഷപെട്ടതും
ആ നിമിഷം അയാളൊരു
ബുദ്ധനായതു കൊണ്ടു മാത്രമായിരുന്നു .
അതി നിഗൂഢമായ കാര്യങ്ങളാണിവയെല്ലാം
തെറി പറയുന്ന ബുദ്ധൻ 
നിങ്ങൾക്കു അത്ര സാധാരണമല്ലെങ്കിൽ കൂടെ .

impressio മാസിക 2018 ജൂൺ

നീ എന്നോടു പിണങ്ങുമ്പോൾ.

നീ എന്നോടു പിണങ്ങുമ്പോൾ 
ഈ ലോകം മുഴുവൻ 
എന്നോടു പിണങ്ങുന്നു.
മണൽത്തരികൾ പോലും മിണ്ടാത്തൊരു
മരുഭൂവിൽ 
ഒറ്റപ്പെട്ടൊരാളെപോലെ,
ഏതോ ഒരു 
നനുത്ത ഓർമ്മയെ 
കൂട്ടിനു വിളിച്ചു
പിന്നെയും പിന്നെയും പരാജയപ്പെടുന്നു.
ആരും 
കളിക്കാൻ കൂട്ടാത്ത 
കുട്ടിയെ പോലെ 
വീണ്ടും വീണ്ടും 
വിതുമ്പുന്നു.
നീ എന്നോടു പിണങ്ങുമ്പോൾ 
ഈ കവിത പോലും 
എന്നോടു പിണങ്ങുന്നു.
ഏറെ ഉണ്ടായിട്ടും 
ഒരു വാക്കു തരാതെ 
വഴി തരാതെ 
പിച്ചക്കാരനെ പോലെ 
ആട്ടുന്നു. 
പക്ഷേ 
ഓർമ്മകളുടെ 
ഒരു കടലാസ്സു തോണി
നിന്നിലേക്കു തുഴയുന്നുണ്ട്‌.
അതു നിന്നിലേക്കെത്തും വരെ ,
നീ ഇണങ്ങും വരെ ,
ഈ ഞാൻ പോലും 
എന്നോടു പിണങ്ങുന്നു.

- 2018

മൗനം

വർണ്ണക്കടലാസുകൾ 
അലങ്കരിച്ച
ഏതോ ഒരു ക്ലാസ്സിൽ
നിൽക്കുകയാണ് ഞാൻ .
കണ്ടിട്ടും കാണാത്ത പോലെ 
നീയും .

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട
ദ്വീപുകൾ ആയിരുന്നു
നമ്മളപ്പോൾ .
മൗനം മുറിക്കാനാവാം
ഒരു മഴ പെയ്യാൻ വിതുമ്പുന്നു .

പണ്ടെപ്പോഴോ
മറ്റു രണ്ടുപേർ
ഇതേ ക്ലാസ്സിൽ
ഇതേ പോലെ നിന്നിരിക്കണം .
മൗനം ഭാഷയാണെന്നറിഞ്ഞു
പരസ്പരം ഒന്നും പറയാതെ
അവരും
മാഞ്ഞുപോയിട്ടുണ്ടാവണം.
.
പുഴ മാഗസിൻ 2017 .