add

Monday, May 17, 2021

അങ്ങനെ ഒന്നുമില്ല

ഒരൊഴുക്കൻ മട്ടിൽ

"അങ്ങനെ ഒന്നുമില്ല"
എന്ന കവിത 
പലപ്രാവശ്യം ചൊല്ലിപ്പോയിട്ടുണ്ടു 
ഞാനും , നിങ്ങളും.

അവളെ കണ്ടു  മടങ്ങുമ്പോൾ ,
സങ്കടപ്പെടണ്ട 
എന്ന വാക്കിനു 
മറുവാക്കായാവാം 
"അങ്ങനെ ഒന്നുമില്ല"
എന്ന കവിത
ആദ്യമായി ചൊല്ലിയതു.

പലരുമിതു പലവട്ടം തെളിഞ്ഞു 
ചൊല്ലിയിട്ടുണ്ട് 
കണ്ണിൽ പ്രണയക്കടൽ ഒളിപ്പിച്ച്
‌അവൻ പറയും -
"അങ്ങനെ ഒന്നുമില്ല"
ഉള്ളിൽ സങ്കടത്തീ നിറച്ചൊരമ്മ പറയും
"അങ്ങനെ ഒന്നുമില്ല"
കരളുതൊട്ട കൂട്ടുകാരനു വേദനിച്ചാൽ പറയും
"അങ്ങനെ ഒന്നുമില്ല"
കാത്തിരുന്നുകിട്ടിയ ഉമ്മ 
കിട്ടിയോ എന്നു ചോദിച്ചാൽ 
എല്ലാരും പറയും,
"അങ്ങനെ ഒന്നുമില്ല"

അങ്ങനെ ഒന്നുമില്ല ,
അങ്ങനെ ഒന്നുമില്ല,
അങ്ങനെ ഒന്നുമില്ല ( ഞാൻ ചൊല്ലി മടുത്തു.)

കൂട്ടുകാരാ
താങ്കളുടെ ചോദ്യം ഞാൻ കേട്ടിരിക്കുന്നു.
ഇതെന്തു കോപ്പിലെ കവിത എന്നല്ലേ.?
അതിനു ഉത്തരമാണു ആദ്യമേ പറഞ്ഞതു.
"അങ്ങനെ ഒന്നുമില്ല".

.....................
LitArt April 2021

കുഴിയാന

വെളുത്ത കൊമ്പും 
നെറ്റിയിലൊരു പട്ടവും 
തലയ്ക്കു മീതെ തിടമ്പും 
കാലിലൊരു ചങ്ങലയും 
കൊമ്പിൽ കോർക്കാനൊരു 
പാപ്പാനുമില്ലാഞ്ഞിട്ടും 
കുഴി 'ആന' 

താനേ കുഴിച്ച കുഴിയിൽ 
പതിയിരിക്കുമ്പോഴും 
പറക്കാനുള്ളൊരു സ്വപനം 
കുഴിയാന 
കാത്തുവയ്ക്കുമായിരുന്നു  .
മേളം പെരുകുമ്പോൾ 
ആശ്വാസത്തിനായി 
ഒരാന കാട് സ്വപനം 
കാണുന്നത് പോലെ. 

സന്തോഷങ്ങളുടെ 
ഇമയനക്കങ്ങൾക്കായി 
കുളിച്ചു പൂശാനും 
ഒളിച്ചിരിക്കാനും 
മണല് വേണം 
രണ്ടുപേർക്കും 
എന്നതൊഴിച്ചാൽ 
നിഗൂഢമായ ഒരു 
ഒളിവു ജീവിതത്തെ 
തുറസ്സായൊരു 
കാട് ജീവിതത്തോട് 
കൂട്ടികെട്ടാൻ 
ആരാവും 
വാരിക്കുഴി കുത്തിയതു ?

ഒന്നോർത്തു നോക്കിയാൽ 
ആനയെ വരക്കാൻ പോലും 
എന്തെളുപ്പമാണ് ?
റ യിൽ രണ്ടു വരയിൽ 
കൊമ്പു .
നാല് വരയിൽ 
കാല് .
പക്ഷെ 
കുഴിയാനയുടെ 
ഒരു 
ചിത്രം പോലും കണ്ടിട്ടുണ്ടോ 
നിങ്ങൾ ? 

..............................
തസ്രാക് മാഗസിൻ - March 2021

Saturday, January 2, 2021

പക്ഷി


വീടിന്റെ മരത്തിന്റെ 
ചില്ലയിൽ ഒരു കിളി 
വന്നിരുന്നു പാടുന്നു. 
ഇണയെ കൊഞ്ചി 
വിളിക്കുന്ന പോലെയോ 
സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത 
കുഞ്ഞിന്റെ പാട്ടുപോലെയോ 
ഭ്രമാത്മകതയുടെ 
ആവിഷ്കാരം പോലെയോ 
പ്രകൃതിയുടെ പൂര്ണതപോലെയോ 
അങ്ങനെ ഏതൊക്കെയോ 
തോന്നി എനിക്ക് .

ഞാനൊരു 
തോക്കെടുത്ത് ഉന്നം 
പിടിച്ചു.
 
എനിക്ക്  പെട്ടന്ന് 
മാധവിക്കുട്ടിയെ ഓർമ്മ വന്നു 
അവരുടെ വാക്കുകളും. 

മുറിക്കവിതകൾ 

 


ഉറുമ്പിനോളം ചെറുതാവുമോ 
ഉറുമ്പിൻ സങ്കടങ്ങളെന്നു 
ഓർത്തോർത്തു ഉറങ്ങാതിരുന്ന 
ഒരു കുട്ടി 
വലുതായപ്പോൾ 
പ്രപഞ്ചത്തോളം വലുതാവുമോ 
പ്രണയമെന്നു അന്തിച്ചിരിക്കുന്നു .

...................................................................

ഹലോ 
ഹലോ 
കഴിച്ചോ 
കഴിച്ചോ 
:-)
:-)
പിന്നെ ഉണ്ടല്ലോ 
പിന്നെ ഉണ്ടല്ലോ 
ടെലിപ്പത്തിയെ കൊണ്ട് തോറ്റു.
മറ്റാർക്കും മനസ്സിലാകാത്ത 
കവിത പോലെ 
എത്ര നേർത്ത നൂലുകൊണ്ടാവും 
പ്രണയം കണക്ട് ചെയ്യപ്പെടുന്നത് .

മുറിക്കവിതകൾ. 


ഒരിക്കലൊരു തെരുവിൽ വച്ച് 
എന്നോടൊരു  വൃദ്ധൻ സ്വപ്‍നം  
ദൈവത്തിന്റെ ഭാഷയാണെന്നു പറഞ്ഞു.
ഒരു സ്വപനങ്ങളുടെയും അർത്ഥമറിയാത്ത 
ഞാൻ കവിത എഴുതാൻ തുടങ്ങി.
............................................................................

പാതി പാടി നിർത്തിയ ഒരു പാട്ടിനെ 
വീണ്ടുമോർക്കുമ്പോൾ 
തോന്നുന്നതെന്താവും .
മുഴുവനാവാത്തതിന്റെ രസമോ ?  
കുഞ്ഞു കുഞ്ഞു താളപ്പിഴകളോ ? 
അങ്ങനെ ഓർക്കുമ്പോൾ തോന്നും 
പാതി പാടി നിർത്തിയ പാട്ടാണെന്റെ 
പ്രണയമെന്നു .

................................................................................ 
ഏറ്റവും പ്രയാസപ്പെട്ടു 
നേടിയതും എന്നാൽ 
സന്തോഷം തന്നതുമായ 
ഒരു രാജ്യത്തെ പറ്റി 
പറയാൻ 
ലോകം കീഴടക്കിയ 
ചക്രവർത്തിയോട് 
ഒരാൾ ആവശ്യപ്പെട്ടു.
കാമുകിയുടെ ശ്രദ്ധിക്കപെടാത്ത 
ഒരു മറുകെന്നു 
ചക്രവർത്തി.
ശെരിയാണ് 
എത്ര പടനയിച്ചതാവും 
ഓരോ പ്രണയവും.