add

Sunday, February 25, 2024

മരബുദ്ധൻ

 ഒരു മരം ധ്യാനിക്കുമ്പോൾ 

അതിന്റെ വേരുകൾ 
അടഞ്ഞു പോയ
ഒരു നീരുറവയെ തൊടുന്നു.
ഉൾക്കണ്ണുകൊണ്ടു കാട് കാണുകയും 
വിദൂര ദേശത്തുള്ള 
ഒരിക്കലും കണ്ടിട്ടില്ലാത്ത 
തന്റെ കൂടെ പിറപ്പുമായി 
ആത്മ ഭാഷണത്തിൽ 
ഏർപ്പെടുകയും ചെയ്യുന്നു .



ഒരു മരം ധ്യാനിക്കുമ്പോൾ 
അതിന്റെ ചില്ലകൾ 
ഭാവിയിലെ പരിണാമത്തെ
ദർശനപ്പെടുന്നു.
കട്ടിലായോ കുരിശായോ 
വീണയായോ വാദ്യമായോ 
ഓരോ അണുവും വിറകൊള്ളും.
ഇലകൾ കിളികളായി 
ഇലക്കിളികളായി 
തോറ്റം ചൊല്ലും.

ഒരു മരം ധാനത്തിലാവുമ്പോൾ 
അതിന്റെ നിഴലുകൾ പോലും 
പച്ചയാവും.
താഴെ ഒരു മനുഷ്യൻ 
വിശ്രമിക്കാനെത്തും.
ആടകളഴിഞ്ഞു നഗ്നമായ പ്രകാശമേറ്റു 
ബുദ്ധന്റെ മുഖം ജ്വലിക്കും.
അയാളും ധ്യാനത്തിലേക്കു
വഴുതി വീഴും.

--- ചില്ല മാഗസിൻ - asinet news 

സ്വപ്‍നരാജ്യം

ചുവരുകൾ ചിത്രങ്ങളായ 

ആൾത്തിരക്കുള്ള 

ആ നഗരത്തിലേക്ക് 
അതിലോലം ഒരു സ്വപ്‍നത്തിലൂടെ 
ഞാൻ നുഴഞ്ഞു കയറി 

ആളുകളുടെ അടക്കം പറച്ചിലുകളിൽ 
കാറ്റിനു ആവലാതി ഉണ്ടെന്നും 
പൂക്കൾക്കു ഭീഷണി ഉണ്ടെന്നും കേട്ടു 

ഒരു കോണിലൊരാൾക്കൂട്ടം 
ക്രിസ്തുവിന്റെ മുഖമുള്ളൊരാളെ 
തല്ലിക്കൊല്ലണോ 
കടലിൽത്താഴ്ത്തണോയെന്ന് 
തർക്കിക്കുന്നതു കണ്ടു 

അഞ്ചു വയസ്സുള്ളൊരു പൂമ്പാറ്റ 
എന്നെ നോക്കി ചിരിച്ചു 
പെട്ടന്നൊരറുപതുകാരനെപ്പോലെ
നിങ്ങളുടെ മതമെന്താണെന്ന് 
ചോദിച്ച്‌  പറന്നു പോയി. 

നട്ടുച്ചയായിരുന്നു 
എനിക്കു വിശക്കുന്നുണ്ടായിരുന്നു. 
എന്നെ പോലെ പലർക്കും 
വിശക്കുന്നുണ്ടായിരുന്നു.

കറുത്ത മനുഷ്യരുടെ ഇറച്ചി വിളമ്പുന്ന 
കടകളുള്ളൊരു നഗരമാണതെന്നു 
പരസ്യമായ രഹസ്യമായിരുന്നു.

സൂക്ഷിച്ചും പേടിച്ചും വിശന്നും 
ഞാനൊരു ഹോട്ടലിൽ കയറി 
വട്ടക്കണ്ണടയുള്ളൊരു മോണകാട്ടി ചിരി 
എന്നെ വരവേറ്റു 

അയാളെനിക്കു ഭക്ഷണം വിളമ്പി 
കവിയാണെന്നു പറഞ്ഞപ്പോൾ 
രാജാവു നിങ്ങൾക്കുവേണ്ടി 
അതിമനോഹരമായ ജയിലുകൾ 
പണിയുന്നുണ്ടെന്നദ്ദേഹം പറഞ്ഞു.

വയറും മനസ്സും നിറയുവോളം 
അയാളെന്നെ ഊട്ടി. 
പെട്ടന്നു ഞെട്ടിയുണർന്നു 
ചോദ്യം മാത്രം ബാക്കിയായി.

ആളു തികയുമോ രാജാവിന് 
ഞാനില്ലാതെ 
കടക്കാരന്റെ കടം വീട്ടാൻ 
കാക്കുന്നുണ്ടാവുമോ 
അയാളെന്നെ. 

Sunday, August 27, 2023

വിരിയാത്ത പീലികൾ

 ഏറെ നാളുകൾക്കിപ്പുറം 

പഴയൊരാ 
നോട്ടുബുക്കു തുറന്നു 
ഞാനിന്നലെ. 

പോര പോരെന്നു 
കൂർപ്പിച്ചെഴുതിയ 
നിന്റെ പേരുണ്ടവസാന 
പേജതിൽ .

ഒത്ത നടുവിലെ പേജിൽ 
ചിരിക്കുന്നു 
വിരിയുവാൻ പണ്ട് 
വച്ചൊരു പീലികൾ. 

ഇത്രകാലവും ഒറ്റക്കിരിന്നിട്ടു 
മൊന്ന്  വിരിയുവാൻ 
തോന്നാത്തതെന്തെടോ? 

കണ്ണിറുക്കി പറയുന്നു 
പീലിയും. 
വിരിയുവാൻ വച്ച കാലത്തു 
നിന്റെയാ 
കണ്ണിലാകാശമുണ്ടായിരുന്നെടോ.

കണ്ണുനീർ മഴ പെയ്തത് 
സത്യമാണെന്നു പറയുന്നു 
താളുകളൊക്കവേ . 

Sunday, May 14, 2023

മഴപ്പാറ്റ

സന്ധ്യ വേച്ചു നടന്നു പോയി 

വന്നു നിൽക്കുന്നു. 
മണ്ണിനിത്ര മണം കൊടുത്തൊരു 
പുതു മഴ പെണ്ണ്.
മണ്ണെടുത്തു രുചിച്ചു നോക്കാൻ 
മനസ്സ് പറയുന്നു. 
പാഠമെത്ര പഠിച്ചു തീർക്കാൻ 
അമ്മ പറയുന്നു.
ദൂരെ രാവിൻ പാട്ടു പോലൊരു 
കാറ്റു വീശുന്നു. 
രാവു പൂശിയ കരിയെടുത്തൊരു 
തിലകമാക്കുന്നു.

കൂരിരുട്ടിൻ പൂവു പോലൊരു 
മൺചിരാതൊന്നിൽ. 
നീണ്ട കണ്മുന ചിമ്മി വീണ്ടും 
അഗ്നി തെളിയുന്നു.
വിരസമാം കുഞ്ഞക്ഷരങ്ങളിൽ 
വിരലു പായുമ്പോൾ. 
കൊടിയ സാധനമോർത്തു 
പോം ഈ പുസ്തക താള്.

മൺചിരാതിൻ നാളമൊന്നു 
പിടഞ്ഞെണീക്കുമ്പോൾ. 
അദൃശ്യമായൊരു നൂലുകൊണ്ട് 
കൊരുത്തൊരീവണ്ണം.
അടുത്ത് വന്നു കളിക്കയാണീ 
മഴയുടെ കുഞ്ഞു.
പേറ്റു നോവിൻ ഗന്ധമാവാം 
മണ്ണു മണമെന്നും. 
പുതു മഴ പെറ്റിട്ടതാവാം 
ഈ മഴപ്പാറ്റ.
ലോകമെത്ര പരന്നതാണിവനോർത്തു 
നിൽക്കുമ്പോൾ 
കുഞ്ഞു തീ ചെറു നാമ്പിലായി 
ഭൂമി തിരിയുന്നു.

ക്ഷണികമെന്നാൽ ജീവിത രസ
മധുര പാനീയം 
ആസ്വദിച്ചു രുചിച്ചു 
മെല്ലെ നൃത്തമാടുന്നു.
വീണുപോകാം പലരുമെന്നാൽ 
കുഞ്ഞിതൾ പുറ്റിൽ 
വാഴുവാനായ് ബാക്കിയുള്ളവർ 
ഒത്തു നിൽക്കുന്നു.

നേരമേറെ ഇരുട്ടിടുന്നു 
ബാക്കിയാവുന്നു. 
പ്രണയമോടെ പൊഴിച്ച് മാറ്റിയ 
കുഞ്ഞിതൾ ചിറക്.
എന്‍റെ കണ്ണിലുറക്കമോടെ 
ഞാൻ മയങ്ങുമ്പോൾ 
പ്രണയമോടെ മരിച്ചുപോയവർ 
വന്നു മുട്ടുന്നു.
പുലരി വന്നു വിളിച്ചിടുമ്പോൾ 
പൂക്കളാവുന്നു.
മരിച്ചു പോയവർ ബാക്കിയാക്കിയ 
കുഞ്ഞിതൾ ചിറക്.

-- Asianet News Chilla Magazine 

രാഗ

രാഗ 

നീ നേർത്തൊരു രാഗം പോലെ 

എവിടെയും കടന്നു ചെന്നു.
വെറുപ്പിന്റെ ദേശത്തു 
സമാധാനത്തിന്റെ വിത്ത് പാകി. 

നേർത്ത ഒരു ഗാനം 
യുദ്ധ കാഹളത്തിനിടയിൽ 
ശ്രദ്ധിക്കപ്പെടണമെന്നില്ല 
പക്ഷെ 
സമാധാനം ആണ് അവസാനം 
വിജയിക്കുകയെന്നു  എത്ര യുദ്ധങ്ങൾ 
നമുക്ക് പറഞ്ഞു തന്നു.

മനുഷ്യരുടെ ഹൃദയത്തിലേക്ക് 
ചർക്ക തിരിച്ചു 
ഏകനായി നടന്നു 
ഏകനായി രാജ്യത്തെ 
മോചിപ്പിച്ച 
ഒരാളെ നമുക്കോർക്കാം. 
ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടി 
മൗനമായി പൊരുതിയ ഒരാളെ.

പാട്ടിനെ തുറങ്കിലടക്കാൻ  
ഒരു രാജാവ് നിനച്ചാൽ 
പാട്ട് പിന്നെയും പരന്നൊഴുകും. 
പാട്ടു മാത്രം അവശേഷിക്കും. 
കേട്ടിട്ടില്ലേ 
വിഡ്ഡിയായ നഗ്‌നയായ 
രാജാവിന്റെ കഥ. 


-- മനോരമ ഓൺലൈൻ 

Monday, May 1, 2023

ഓർമത്താള്.


കാലത്തിനപ്പുറത്തെവിടെ നിന്നോ
ഒരു കടലാസ്സു വഞ്ചി തുഴഞ്ഞു വന്നു.
കാറ്റു കാണാതെ കരുതി വച്ച
പട്ടങ്ങൾ കൂടെ ഉണ്ടായിരുന്നു.

ഏറ്റവുമവസാന ബെഞ്ചിലാരോ
വച്ചു മറന്നൊരു പുസ്തകത്തിൽ
എഴുതിയ പ്രണയാക്ഷരങ്ങളൊന്നായ്
നീലഞരമ്പായ് തെളിഞ്ഞു വന്നു.

മഷി തൂവിയ ചില താളുകളിൽ
കണ്ണീരു വീണു പടർന്നിരുന്നു.
പങ്കുവെച്ചുള്ള പൊതിച്ചോറുകൾ
പറയാത്ത വാക്കുകളായിരുന്നു.

കരിമഷി എഴുതിയ കണ്ണുകളിൽ
ആവോളമാഴമുണ്ടായിരുന്നു.
വിരിയാൻ തുടങ്ങുന്ന പൊടിമീശ
എപ്പോഴും തോളിലായ് 
കൈത്തലം ചേർത്തിരുന്നു.
നോവുമെന്നോർത്തു പറഞ്ഞതെല്ലാം
നോവൊട്ടുമില്ലാതെയായിരുന്നു.

ഇല്ലാത്ത പേടി കഥകളിലെ പ്രേതങ്ങൾ
സ്വപ്നം മുറിച്ചിരുന്നു.
പാതി മുറിഞ്ഞൊരു പാട്ട് കാലം
പിന്നെയും പാടുന്നതുണ്ടുപോലും.

--- പൂക്കാലം മാഗസിൻ 


Tuesday, April 11, 2023

ഞാൻ അറിയാത്ത നീ.

 

കടൽ കാണാൻ പോയപ്പോൾ 

മണൽതരിക്കൊന്നിനു നിന്‍റെ പേരിട്ടു.

നിലാവുദിച്ചിട്ടുണ്ടായിരുന്നു 

കടല് പാല് പോലെ പതഞ്ഞു.


ഞങ്ങൾ മാത്രമായെന്നു 

തോന്നിയപ്പോൾ 

വഴികളെ പറ്റി സംസാരിച്ചു.

ആരുടെയൊക്കെയോ വഴികളിലൂടെ 

എനിക്കെന്റെ വഴിയെന്ന്

എത്രയോ വട്ടം നടന്നിട്ടുണ്ട് ഞാൻ.


പോയതും തെറ്റിയതുമായ 

പാതകളൊക്കെ 

പറഞ്ഞു നിറുത്തിയപ്പോൾ 

അത് ദൂരെ 

ഒരു നക്ഷത്രത്തെ ചൂണ്ടി.

എനിക്ക് മാത്രം 

മനസ്സിലാവുന്ന ഭാഷയിൽ 

അവിടെ നിന്നാണ് 

യാത്ര തുടങ്ങിയതെന്ന് പറഞ്ഞു.

പതുക്കെ ഹൃദയത്തിൽ തൊട്ടാൽ 

ഇപ്പോഴും ആ നക്ഷത്രത്തിന്റെ ചൂടറിയാമെന്നും പറഞ്ഞു.


നക്ഷത്രത്തെയും മണല്തരിയെയും 

മാറി മാറി നോക്കി 

മൗനമായി തൊട്ടപ്പോൾ ശെരിയാണ് 

നിന്‍റെ അതേ ചൂട്.