add

Friday, December 7, 2012

വടിവാള്‍ .


നിന്റെ സന്ധ്യകള്‍ ഒളിക്കുന്നിടം
എന്റെ ചങ്കാണ് കൂട്ടുകാരാ ...
മിഴികള്‍ പെയ്യുന്നത് തടുക്കാന്‍
മേല്‍ക്കൂരകള്‍ക്ക് കരുത്തുപോരല്ലോ...


അമ്മ ഇപ്പോഴും ചോറു-
വിളമ്പി കാക്കാറുണ്ട് ,
നിന്നെ കണ്ടെന്നു, തൊട്ടെന്നു ,
അവള്‍ മിഴിനിറയ്ക്കാറുണ്ട് .
അച്ഛന്‍ വാങ്ങിതന്ന കുപ്പായമെന്നു -
അപ്പു നെഞ്ചോടു ചേര്‍ക്കാറുണ്ട് -
നിന്റെ ഓര്‍മ്മകളെ .

പാര്‍ട്ടി ഓഫീസില്‍ നിന്റെ ചിത്രം-
ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് .
മദ്യശാലകളിലിരുന്നു യുവത്വം
നിന്റെ പേരുപറഞ്ഞു മുഷ്ടി ചുരുട്ടാറുണ്ട് .
പുതിയ മുറിവുകള്‍ക്ക്‌ -
കാതോര്‍ക്കുകയാണ് നാട്ടുകാര്‍ .

വെട്ടുവഴികളിലെ കിതപ്പിന്റെ കാലൊച്ച
കേട്ടു കേട്ടു എന്നുമെന്റെ
ഉറക്കം മുറിയുന്നു കൂട്ടുകാരാ ...
ഇനി വയ്യ....
ഞാനും ഒരുക്കിവച്ചിട്ടുണ്ട് ,
വേദന രാകി രാകി -
അരികു മൂര്‍ച്ഛപെടുത്തിയ ,
ഒരു വാക്കു കത്തി .


Saturday, November 24, 2012

നാറാണത്ത്‌ .

മനസ്സിലേക്കു ദിനവും കല്ലുരുട്ടി
കയറ്റാറുണ്ട് ഒരു ഭ്രാന്തന്‍ .
വക്കുപൊട്ടിയ സൌഹൃദത്തിന്റെ ,
പ്രാണനുരുകുന്ന പ്രണയത്തിന്റെ ,
കവിളിലൊരു വിരല്‍ വാത്സല്യത്തിന്റെ ,
പിടയുന്ന പരിഭവങ്ങളുടെ ,
എണ്ണമില്ലാത്ത വികാരങ്ങളുടെ,
കല്ലുകള്‍ ഉരുണ്ടുരുണ്ട്‌ വഴി പോലെ
വാക്കുപോലെ വെളുത്തു പോയി ഞാന്‍ .!

അമ്മക്കയ്യാല്‍ ഒരുരുള ,അമ്മുന്റെ ഒരുമ്മ ,
നിന്റെ മിഴിയിലെ വസന്തം ,
അവനോടൊത്തൊരു സായാഹ്നം ,
ഇങ്ങനെ പുഞ്ചിരിയോടടുക്കുംബോഴാണ് -
സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ചാണ് -
താഴേക്കു തള്ളിവിട്ടു പൊട്ടിച്ചിരിക്കാറു.

Monday, October 22, 2012

മുറിക്കവിതകൾ 6


1) .'അടക്കം പറഞ്ഞത് '

ജാലകത്തിനപ്പുറം ഇപ്പോഴും
മഞ്ഞ പൂക്കള്‍ വിരിയാറുണ്ട് .
പക്ഷെ സ്വപ്നങ്ങളില്‍ കൂടെ -
നമ്മള്‍ കൂട്ടിമുട്ടാത്തതെന്തേ .??
കിതപ്പുകളില്‍ കൂടെ -
കൊതിച്ചു പോവാത്തതെന്തേ.?
എങ്കിലും ഇടയ്ക്കു ,
സൂര്യകാന്തി പൂക്കള്‍ അടക്കം പറയാറുണ്ട് ,
നമ്മള്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്നെന്നു ....

2).വഴിവക്കിലെ അപരിചിതര്‍

പ്രിയേ ,
തീര്‍ച്ചയായും നമ്മള്‍ വീണ്ടും-
കണ്ടുമുട്ടും .
അപ്പോള്‍ ഓര്‍മ്മകള്‍ ,
മടുത്തു തിരിഞ്ഞു നടന്നിരിക്കും .
നമ്മള്‍ പഴയതുപോലെ തീര്‍ത്തും-
അപരിചിതരായിരിക്കും .


3).മണം

എന്റെ കവിതകള്‍ അവള്‍ക്കിഷ്ടമാണത്രെ .!
ഹൃദയം നുറുങ്ങിപ്പിറക്കുന്നവയൊക്കെ
അവള്‍ക്കു പണ്ടും ഇഷ്ടമായിരുന്നല്ലോ ..
എങ്കിലും പറഞ്ഞു
"ചോര മണക്കും "

4).പശ്ചാത്താപം

ഒരു വാക്കും പറയാതെ ,
ഒരു തേങ്ങലിന്റെ ആഴത്തില്‍ ,
നീ മറഞ്ഞു പോകുമെന്നറിയാഞ്ഞിട്ടല്ല .
പക്ഷെ
നിന്നില്‍ വേരാഴ്ത്തി ഊര്‍ജം തേടുന്നത് കൊണ്ട് മാത്രം ....

Wednesday, October 10, 2012

കാണാകണക്കുകള്‍.


ചില കണക്കുകളുണ്ട് -
ഉത്തരങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍,
വീണ്ടും ചോദ്യങ്ങള്‍ ആരംഭിക്കുന്നവ ....

ഉറുമ്പുകളെപ്പോലെ-
വരിയായി,നിരയായി-
അവ തലച്ചോറിനെ അരിച്ചു തുടങ്ങും .
ഉത്തരങ്ങളില്‍-
ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാവും .
അപ്പോഴാണ് ,
ചുവന്ന കിഴക്കും പടിഞ്ഞാറും-
വേര്‍തിരിക്കാന്‍ കഴിയാതെ
വിഡ്ഢിയായി പോകുന്നത് -

"ചിന്നുമോള്‍ അമ്മയോട്
മന്ദബുദ്ധിക്കര്‍ത്ഥം ചോദിക്കുന്നത് !" .

ചില ചോദ്യങ്ങളുണ്ട്
ഉത്തരങ്ങള്‍ അനവധി ആണെങ്കിലും
കണക്കുകള്‍ ബാക്കിവെയ്ക്കുന്നവ .

വീണ്‍വാക്കുകളില്‍ ഓടുന്ന
ലോകത്തെ നോക്കി
നെഞ്ചിലെ ചുവപ്പുകാട്ടി ചിരിക്കുന്നവ .
കാതിലൊരു ചെമ്പരത്തിപൂവിന്റെ
നിഷ്കളങ്കതയില്‍ ചിനുങ്ങുന്നവ .

അപ്പോഴാണ് ചായക്കടയിലെ
ആള്‍ക്കൂട്ടം കുശുകുശുക്കുന്നത്‌
"പാവം അവനു ഭ്രാന്താണെന്ന് !" .

Monday, September 24, 2012

കരളു തിന്നുന്ന പക്ഷി.


കരളു തിന്നുന്ന പക്ഷീ ,
എനിയൊരല്പം വിശ്രമം..
ഒറ്റുകാരന്റെ തീരാതടവറയ്ക്ക് ,
ഭ്രൂണത്തില്‍ പൊലിഞ്ഞ
ഏറ്റു പറച്ചിലുകള്‍ക്ക് ,
എനിയൊരല്പം വിശ്രമം..

നെഞ്ചിലെന്നുമിടിവെട്ടുമ്പോള്‍,
അമ്മക്കണ്ണിലെ തീരാമഴയില്‍ -
അച്ഛന്‍ കുതിരുമ്പോള്‍ .
പെങ്ങളുടെ നോവുകളെ -
മൌനം പുതപ്പിക്കുമ്പോള്‍ ,
എനിക്ക് പേറ്റുനോവ് .!
കരളു തിന്നുന്ന പക്ഷീ ...


ഇനിയെന്റെ ജന്മങ്ങള്‍
അല്പായുസ്സുകളായി .!
പൂവില്‍ മുത്തുന പൂമ്പാറ്റയായി ,
തീതിന്നുന്ന മഴപ്പാറ്റയായി,
പങ്കുവെയ്ക്കാത്ത പൊതിച്ചോറുകളായി ...
ഇനിയെന്റെ ജന്മങ്ങള്‍ അല്പായുസ്സുകളായി . ......

Monday, August 20, 2012

നിഴലുകള്‍ ബാക്കിവയ്ക്കുന്നത് .

ഇരുട്ടില്‍ കൂട് വിട്ടിറങ്ങാറുണ്ട് -
ചില നിഴലുകള്‍ .
വെളിച്ചത്തില്‍ കൂടെ നടന്നതിനെ പഴിച്ച്‌ .
മദ്യശാലകളില്‍ ,ചൂതാട്ട കേന്ദ്രങ്ങളില്‍ ,
ഒത്തുചേരാറുണ്ട്..
വിപ്ലവം പറയാറുണ്ട് ,
പ്രണയത്തില്‍ വിങ്ങാറുണ്ട് ,
ചില നിഴലുകള്‍ .

നടന്നു തീര്‍ത്ത വഴികളുടെ
നോവുകള്‍ പറഞ്ഞു ,
നെഞ്ചിലെരിയുന്ന -
സങ്കടത്തീ തുറന്നുകാട്ടി ,
പരസ്പരം തലതല്ലി കരയാറുണ്ട് -
ചില നിഴലുകള്‍ .

കൈകള്‍ കൂട്ടിപിടിച്ചു ,
പിരിഞ്ഞു പോകില്ലെന്ന് -
കള്ളം പറയാറുണ്ട് .
രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
നിഴല്‍ ബന്ധങ്ങളില്‍-
ആത്മാവിന്റെ കയ്യൊപ്പ്
ചാര്‍ത്താറുണ്ട്...

എങ്കിലും
വെളിച്ചം വരുമ്പോള്‍
പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
വീണ്ടും നിഴല്‍ ജന്മങ്ങള്‍ .

Thursday, August 9, 2012

നോവ്‌ .


നോവിനൊരു നിറമുണ്ട്
മണമുണ്ട് സ്വരമുണ്ട്,
നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..
നേരിന്‍ ചുവപ്പുണ്ട്
മിഴികള്‍ക്ക് മഴയുണ്ട് ,
കദനം ചിരിക്കും കവിതയുണ്ട് .
ലഹരിയില്‍ വൃത്തവും പ്രാസവും
തേടി ചിരിക്കിലും-
നോവിന്റെ സ്പര്‍ശമുണ്ട്.

സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് .
തെരുവിന്റെ വാതിലില്‍ ചോരചിന്തും
കാട്ടു നായ്ക്കളുടെ ചൂരും ചുവപ്പുമുണ്ട് .
ഇരവില്‍ ചിരിക്കുന്ന പാതകള്‍ നമ്മളില്‍,
പകലില്‍ വിശപ്പിന്‍ വെയില്‍ചീന്തുകള്‍ .
ബലിയുണ്ണുവാന്‍ വന്നൊരോര്‍മയില്‍ -
പാണന്റെ പാട്ടുണരുന്നൊരു കാലമുണ്ട് .

കണ്ണീരിലൊട്ടും കഴമ്പില്ല ചുണ്ടിലെ ,
പൂക്കളിന്നൊട്ടും കരിഞ്ഞുമില്ല.
എങ്കിലും വേദന തീയില്‍ കുരുക്കുന്ന ,
കവിതയുടെ സാന്ത്വനം മാത്രമുണ്ട് .
നോവിനൊരു നിറമുണ്ട്
മണമുണ്ട് സ്വരമുണ്ട് ,
നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..

Thursday, July 19, 2012

പരാതി.



ഓര്‍മ്മകള്‍ സഞ്ചരിക്കുന്നൊരു
നേര്‍ത്ത പാലമുണ്ട്.
ഭൂതത്തില്‍ നിന്ന് -
വര്‍ത്തമാനത്തിലേക്ക്‌ .
ചിലത് കൈകാലിട്ടടിച്ചു,
മോണകാട്ടി ചിരിക്കും .
ഞാനും വരട്ടേയെന്ന് പരിഭവിക്കും .

ചിലത് മുടന്തി മുടന്തി ,തിരിഞ്ഞു നടക്കും
കോലൈസിന്റെ കാലം-
കഴിഞ്ഞെന്നു പിറുപിറുക്കും..
ഇണയെ കാണാതെ ചിലവ
പാലത്തില്‍ കാത്തിരിക്കും .
വന്നില്ലല്ലോ എന്ന് നെടുവീര്‍പ്പിടും .

അമ്മവച്ച സാമ്പാറെന്നു നിലവിളിക്കും .
ആദ്യത്തെ ചുംബനം എന്ന് പുഞ്ചിരിക്കും.
അവളെ അറിയില്ലെന്ന് നുണപറയും .
തമ്മില്‍ തെറി പറഞ്ഞു ,
പാലത്തിന്റെ ഒത്ത നടുക്ക് ,
മുറിഞ്ഞിരിക്കും ചിലവ.
പക്ഷെ
പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
നിന്റെ പേര് പറയുന്നവയോടാണ്,
എന്റെ പരാതി മുഴുവന്‍ ......

Thursday, July 12, 2012

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു .....

മഴ തിമര്‍ത്തു പെയ്യുന്ന ഒരു കള്ളക്കര്‍ക്കിടകത്തില്‍ ,ആ ഓലമേഞ്ഞ വീട്ടില്‍ നിലവിളക്കുകള്‍ കാറ്റിനാല്‍ കണ്ണു ചിമ്മാന്‍ വെമ്പിയിട്ടുണ്ടാവും .ചിമ്മിനി വിളക്കുകള്‍ പ്രാണന്‍ നിലനിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ടാവും ..നിറഞ്ഞ വിളക്കിന്‍ മുന്‍പില്‍ അവലും പഴവും വച്ച് അച്ഛന്റെ രാമകീര്‍ത്തനം ഉയര്‍ന്നു
..കാറ്റും മഴയും കെട്ടടങ്ങി .!
"ശാരിക പൈതലേ ചാരുശീലേ. വരിക ആരോമലേ ... കഥാശേഷവും ചൊല്ല് നീ ..."
കഥ കേള്‍ക്കാന്‍ വിടര്‍ന്ന കണ്ണുകളോടെ ഇരുന്ന ആ ആറുവയസ്സുകാരന്‍ കഥ കേട്ട് എപ്പോഴൊക്കെയോ ഉറങ്ങിപ്പോയിരുന്നു ...
കുഞ്ഞു നാളിലെ എന്നില്‍ കഥകളുടെ ഒരു കൂടാരം തീര്‍ത്ത എന്റെ അച്ഛന് ...ദാരിദ്ര്യത്തിന്റെ കൊടുമുടികയറുമ്പോഴും പഠിക്കാന്‍ എനിക്ക് ഊര്‍ജം തന്ന എന്റെ അമ്മയ്ക്ക് ...

അന്നത്തെ കാവിലുംപാറ Govt UP സ്കൂള്‍ ചാണകം മെഴുകിയ ,ഓലമേഞ്ഞ ഒരു ചെറിയ വിദ്യാലയം ആയിരുന്നു ..തിരുമുറ്റത്തെ അലങ്കരിക്കാന്‍ ഒരു പൂമരം പൂച്ചൂടി നിന്നിരുന്നു .. താഴെ വീടുകെട്ടിയും പൂമരക്കായ പെറുക്കിയും കളിക്കുന്ന കുട്ടികള്‍ക്കിടയില്‍ ,എണ്ണയൊലിക്കുന്ന മുഖത്തോടെ ഒരു ചുവന്ന നിക്കറുകാരനായി ഞാനും ഉണ്ടായിരുന്നു ..ജാലകത്തിനപ്പുറം പാറുന്ന തുമ്പികളെയും വെയിലിനെയും കൌതുകത്തോടെ നോക്കിയിരുന്ന നാലാം ക്ലാസുകാരന്റെ ചെവിയില്‍ വേദനിപ്പിക്കാതെ രണ്ടു വിരലുകള്‍ പരതി നടന്നു.
"ക്ലാസ്സില്‍ ശ്രദ്ദിക്കാതെ പുറത്തു നോക്കി ഇരിക്ക്വാ .? !"
പുതുതായി വന്ന റിഷ ടീച്ചര്‍ ..!
നാട്ടിലെ അക്ഷര വായനശാലയുടെ കയ്യെഴുത്ത് മാസികയില്‍ എന്റെ കുട്ടി കവിത ഉണ്ടെന്നറിഞ്ഞപ്പോള്‍
എനിക്ക് ടീച്ചര്‍ ഒരു സമ്മാനം തന്നു .ONV യുടെ അമ്മ എന്നാ കവിത സമാഹാരം ടീച്ചറുടെ കയ്യൊപ്പോടെ . ഇന്നും നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഞാന്‍ അത് സൂക്ഷിച്ചുവച്ചിട്ടുണ്ട് ..എന്റെ ജീവിതത്തിലെ ആദ്യ സമ്മാനം ..
എവിടെ നിന്നോ വന്നു എന്നില്‍ അക്ഷരങ്ങളുടെ വിത്ത്‌ വിതച്ചു എവിടെക്കോ മാഞ്ഞ റിഷ ടീച്ചര്‍ക്ക്‌ ...


+2 ഒരു സ്വപ്ന ലോകമായിരുന്നു .( കലാലയജീവിതം പ്രോഫെഷണല്‍ കോഴ്സ് കളുടെ മടുപ്പിക്കുന്ന ലാബുകളിലും അസൈന്‍മെന്റ് കളിലും കുടുങ്ങി പ്പോയ എല്ലാ ഹതഭാഗ്യവാന്‍മാര്‍ക്കും അങ്ങനെ തന്നെ ആവും ) . ചിരിക്കുന്ന പൂവുകള്‍ക്കാണോ ചിരിക്കാത്ത തരുണീ മണികള്‍ക്കാണോ കൂടുതല്‍ അഴക്‌ എന്ന് അന്തിച്ചിരുന്ന കാലം . അടുത്ത് ചെല്ലുമ്പോള്‍ ഇല പോഴിച്ചനുഗ്രഹിച്ച് - "എന്നെ പോലെ വലിയവരാകൂ" എന്ന് പറയുന്ന ആ മുത്തശ്ശന്‍ മരത്തിനോടും ,ക്ലാസ്സില്‍ വ്യ്കിയെത്തുമ്പോഴും ചിരിച്ച മുഖത്തോടെ എതിരേല്‍ക്കുന്ന മഞ്ഞ പൂക്കളോടും ഇന്നും വല്ലാത്തൊരു ആത്മ ബന്ധമുണ്ട് .അവിടെ ഞങ്ങള്‍ പഠിച്ചത് മടുപ്പിക്കുന്ന പാഠഭാഗങ്ങള്‍ മാത്റമായിരുന്നില്ല .സ്നേഹത്തിന്റെ പങ്കു വെയ്ക്കല്‍ കൂടിയായിരുന്നു .അവിടുത്തെ മലയാളം അധ്യാപക ആയിരുന്ന ആമിന ടീച്ചറുടെ ഒരു ക്ലാസ്സില്‍ പോലും വിദ്യാര്‍ഥി ആയി ഇരിക്കാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല . എങ്കിലും എന്റെ പൊട്ടത്തരങ്ങള്‍ നിറഞ്ഞ ഡയറി മുഴുവന്‍ വായിച്ചു ഇനിയും എഴുതൂ നിനക്ക് നിന്റെ ശൈലിയുണ്ട് എന്ന് പറഞ്ഞ ടീച്ചറുടെ നിറഞ്ഞ സ്നേഹത്തിനു മുന്‍പില്‍ ...പ്രണയ ലേഖനം കണ്ടിട്ടുപോലുമില്ലാത്ത എന്നെക്കൊണ്ട് ആദ്യമായി തന്റെ കാമുകിക്ക് വേണ്ടി പ്രണയ ലേഖനമെഴുതിച്ച എന്റെ പ്രിയ സുഹൃത്തിനു .

ജീവിക്കാന്‍ പലപ്പോഴും പ്രേരകമായിട്ടുള്ള ഒരു പാട് മുഖങ്ങള്‍ക്കുമുന്‍പില്‍.ഞാന്‍ നനഞ്ഞ സൌഹൃദങ്ങളുടെ മഴയ്ക്ക്‌ മുന്‍പില്‍ ..നടുരാത്രികളില്‍ പൊള്ളിച്ച ചിന്തകള്‍ക്ക് ,കരയിപ്പിച്ച വാക്കുകള്‍ക്ക് ..എല്ലാത്തിനുമുപരി എന്നെ വായിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് മുന്‍പില്‍ .....

പിന്‍കുറിപ്പ് :

ഞാന്‍ ബ്ലോഗിങ് തുടങ്ങി ഒരു വര്‍ഷം തികയുന്നു ...എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ...

Wednesday, June 13, 2012

മുറിക്കവിതകള്‍ -5



1).ശബ്ദങ്ങള്‍

ജനിച്ച ഉടനെ മൃതിയടഞ്ഞു പോകുന്ന
ശബ്ദങ്ങള്‍ക്ക്‌ ഒരിക്കലും പരാതികളില്ല ...
നിന്റെ കര്‍ണ്ണപുടങ്ങളില്‍ ഒരു
കാറ്റു വിതച്ചു ,തലച്ചോറില്‍ ഒരു വിത്ത്‌
വിതക്കുക മാത്രമാണ് ലക്‌ഷ്യം.
ഇനി അത് നീ കേള്‍ക്കാതെ പോയാലും ...

2).കറുപ്പ്

കവി പാടി
കറുപ്പിന് അഴക്‌ എഴെന്നു,
കണ്ണിലെ കണ്ണ് കറുത്തിട്ടെന്നു,
പെണ്ണിന്റെ ചന്തം കാര്‍കൂന്തലെന്നു,
പ്രതിഭയാം പക്ഷികള്‍ കറുത്തിട്ടെന്നു,
ഒടുവില്‍ കറുകറുത്ത കവി കല്യാണം കഴിച്ചു .
ഒരു വെളുവെളുത്ത പെണ്ണിനെ...

3).പക്ഷാഭേദം

കവിതയിലെ പക്ഷാഭേദത്തില്‍
പ്രതിഷേധിച്ചു തെരുവില്‍
വാക്കുകളുടെ കയ്യാംകളി ...

Friday, June 1, 2012

മുറിക്കവിതകള്‍ -4


1.അമ്പ്

കാലില്‍ അമ്പേറ്റു പിടഞ്ഞൊരാ പക്ഷി
കേണും കരഞ്ഞും വേദന കടിച്ചമര്‍ത്തെ,
എന്റെ കണ്ണില്‍ കൊടിയ ദൈന്യം .....
ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ.....


2.രക്തസാക്ഷി

വെട്ടിയോ .?
വെട്ടിയത് നിന്റെ പക്ഷക്കാരന്‍ ..
മരിച്ചോ .?
മരിച്ചത് എന്റെ പക്ഷക്കാരന്‍ ..
രക്തക്കറ പുരണ്ട കൈകളാല്‍ അവര്‍
മുഷ്ടിയുദ്ധം തുടര്‍ന്നു...
ആശയയുദ്ധം തുടര്‍ന്നു...
ഞാന്‍ മുഷ്ടി ചുരുട്ടി-
നടുവിരലുയര്‍ത്തി,
അവരെ കാണിച്ചു ;
മുട്ട് കുത്തി രക്തസാക്ഷിക്കൊരു
അഭിവാദ്യമര്‍പ്പിച്ചു ....

Thursday, May 17, 2012

ഇനിയുമെത്രനാള്‍



ഇനിയുമെത്രനാള്‍ ..
വേദന കുടിച്ചിറക്കി ,
നെടുവീര്‍പ്പില്‍ പൊള്ളിച്ചുവന്നു,
മിഴികള്‍ നിറയാതെ
ഇനിയുമെത്രനാള്‍...?

അറ്റമില്ലാത്തീ -
തീവണ്ടി യാത്രയില്‍ ,
നമുക്കിടയില്‍ വേവുന്ന തീ മാത്രം.
അര്‍ത്ഥമറിയാതെ എഴുതിയ ,
വാക്കുകളില്‍ ഒരുതുള്ളി-
നോവ്‌ മാത്രം.

എങ്കിലും
അനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
എങ്കിലും
നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട്‌ ,
കേട്ട് കൊതി തീരാത്ത വാക്കുകള്‍.

ഇനിയുമെത്രനാള്‍
ഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച്‌ ഇനിയുമെത്രനാള്‍ .??

Wednesday, May 2, 2012

ഉദ്ബോധനം




മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..
കാമം വിളമ്പാം കൂട്ടിനു വിളിക്കാം ,
കുടുംബ ബന്ധത്തിന്റെ ആത്മാവ് തോണ്ടാം ..
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..

പുതിയ സുരതങ്ങള്‍ക്ക് മേല്‍പ്പാട്ട് മൂളാം,
പഴയ കാമനകളെ പാടെ ത്യജിക്കാം.
ഞങ്ങളായ് നിങ്ങളായ് അതിരിട്ടു നിര്‍ത്താം ,
നാമെന്ന കല്‍പ്പനകള്‍ പാടെ മറക്കാം.
പെണ്ണിന്റെ കണ്ണിലെ പെണ്മയെ വെറുക്കാം,
കന്നിമാസകൂത്തില്‍ ബന്ധം മറക്കാം ..
സ്വന്തം സുഖങ്ങള്‍ക്ക് താരാട്ടു പാടാം,
സാന്ത്വനിപ്പിച്ചെന്ന് വീണ് വാക്ക് ചൊല്ലാം .
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..

നാണം മറക്കാതെ നാണം നടിക്കാം ,
മേനി തുടിപ്പിനാല്‍ കാര്യം ജയിക്കാം .
ഉദ്ബോദനങ്ങള്‍ക്ക് കച്ചകെട്ടുമ്പോള്‍ ,
അമ്മിഞ്ഞ ദാഹമായ് ഒരുകുഞ്ഞു തേങ്ങി.
അയ്യപ്പെനെന്നിലൊരു കവിതയായ് പെയ്തു,
പുതു "പൊലയാടിമക്കള്‍ക്ക് പൊലയാണ് പോലും" *



* അയ്യപ്പന്‍റെ പുലയാടിമക്കള്‍ എന്ന കവിതയിലെ വരികള്‍





Friday, April 13, 2012

ബാക്കിയാവുന്നത് .


ഈ കാറ്റിന് നിന്റെ മണമാണ് !
ഏകാന്തതയ്ക്കുമേലെ നിന്റെ ഓര്‍മ്മക്കാറ്റു
ആഞ്ഞു വീശുമ്പോള്‍ ,
അടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും ,
ഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം ...

ഈ പൂവിനു നിന്റെ നിറമാണ്‌ ,
കുഴിച്ചു മൂടപ്പെട്ടിട്ടും
പുലരി വന്നു വിളിക്കുമ്പോള്‍ ,
ഉയര്‍ത്തെഴുനേറ്റു പോകുന്ന
സ്വപ്നങ്ങളുടെ ചുവപ്പ് ...

ഇന്നലെ നനഞ്ഞ മഴയ്ക്ക്‌
നിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....

Sunday, April 1, 2012

അടിവയറ്റില്‍ പൊള്ളുന്നത്.

കണി കാണാറുള്ളത്‌
കരിപിടിച്ച കലം ,
കിനാവ് പോലെ കീറിയ സാരി.
പുതിയ ഒരെണ്ണം വാങ്ങണം
എന്നോര്‍ത്ത് ചുമക്കും
പതിവ് പോലെ ...

അടുപ്പുണരുമ്പോള്‍ മുഖത്തെ
കരി സാരിയില്‍ തുടച്ചൊന്നു
നെടുവീര്‍പ്പിടും ..

പഴയ ഏതോ ഈരടി
മനസ്സില്‍ തത്തും, പിന്നെ
ഒരു സങ്കടപ്പാട്ട് തൊണ്ടയില്‍ കുരുങ്ങും ..

കാക്കയെ പ്രാകി ദേഷ്യം തീര്‍ത്തു
കുഞ്ഞിപ്പുഞ്ചിരി മായാത്ത ചിത്രം നോക്കി
ഒന്ന് ചിരിക്കും ..
പിന്നെ നെടുവീര്‍പ്പ് ...

വെട്ടം അരവട്ടം തീര്‍ത്തു മടങ്ങുമ്പോള്‍
ദീപം പറഞ്ഞു തിരിവെക്കുമ്പോള്‍
നിന്റെ ഓര്‍മ്മയില്‍ പൊതിഞ്ഞൊരു
രാമകീര്‍ത്തനം ഒഴുകിവരും ..

പക്ഷെ അടിവയറ്റില്‍ പൊള്ളുന്നത്

"എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "
എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം ..!

Monday, March 12, 2012

വിശപ്പിന്റെ നിറമുള്ളവര്‍ .




വെയിലരിച്ച പുതപ്പില്‍ അവന്
ഈച്ചകള്‍ സുപ്രഭാതം പാടി.
പാതവക്കത്ത് ഒറ്റക്കാലന്‍
സ്വപ്നത്തിന്റെ തുണി വിരിച്ചു .
വ്യാപാരക്കണ്ണുകള്‍ മണം പിടിച്ചു
കാതുകൂര്‍പ്പിച്ചു ഇരകളെ തേടി .
തിരക്ക് തിന്ന തെരുവില്‍
യന്ത്രമനുഷ്യര്‍ മുന്‍പേ ഓട്ടം തുടങ്ങി .
അര്‍ദ്ധ ബോധത്തില്‍ ഒരു
വിപ്ലവപ്പട്ടി കുരച്ച് പ്രതിഷേധം പറഞ്ഞു.
കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
വെയിലുകൊണ്ട് വീട് കെട്ടി.

"ഹാ എത്ര സുന്ദരം ജീവിതം പ്രണയം"
ഞാനൊരു കവിത എഴുതി
പിന്നെ കറിയിലുപ്പുകൂടിയത്തിനു
അവളോട്‌ കലഹിച്ചു ...!

ഇരുളിലെവിടെയോ ഒരു രാത്രിമുല്ല വിരിഞ്ഞു .
ഇന്നത്തെ രാത്രിയും അവന്‍ വിശപ്പുതിന്നുറങ്ങി .

Monday, March 5, 2012

എങ്കിലും സഖീ ..



സന്ധ്യ ചിത്രം വരയ്ക്കുന്ന തീരത്ത്
കാത്തിരിപ്പിന്റെ വ്യഥ കുടിച്ചീടവെ ,
ചോദ്യമെന്നിലൊരു കടലായിരമ്പുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .??
ദൂരെ ഇന്നെന്റെ കണ്ണുകള്‍ തേടുന്നു
വന്നു നീയെന്റെ കണ്ണീര്‍ തുടച്ചിടാം,
അരികിലാശ്വാസ വേദം നിറച്ചിടാം,
കണ്ണിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ ..??

അകലെ മായുന്ന പക്ഷികള്‍ കൂട്ടുന്ന
കൂട്ടിലെത്രയോ കുഞ്ഞുങ്ങള്‍ വിരിയുന്നു .
നോറ്റു കൊത്തി വിരിയിച്ച സ്വപ്നങ്ങള്‍
പാതിയില്‍ പുതിയ സ്വപ്നങ്ങള്‍ തേടുന്നു ..
നമ്മിലതുപോലെ പ്രണയം നിലയ്ക്കുകില്‍
പിന്നെ വഴികള്‍ നാം ഒറ്റയ്ക്ക് പോകയോ .???

എന്നിലറിവിന്റെ മധുരം പകര്‍ന്നൊരാ
അക്ഷര ചൂരിലമൃതം ചൊരിഞ്ഞൊരാ,
ഗുരുവുമില്ലെന്റെ കൂടെ ഞാനെങ്കിലും,
അക്ഷര ചൂടില്‍ വേവുന്നു പിന്നെയും .

പിച്ച വെക്കലിന്‍ കാലത്ത് പോലുമെന്‍ -
മനസ്സിലായിരം മധുരം പകര്‍ത്തിയോന്‍ ,
പങ്കുവെക്കലിന്‍ ശാസ്ത്രം പകര്‍ത്തുവോന്‍ -
ആത്മ മിത്രമായ്‌ അരികിലില്ലെങ്കിലും,
അടിപതറാത്തൊരോര്‍മ്മയായ് നില്‍പ്പവന്‍ ...
ഇല കൊഴിഞ്ഞപോല്‍ ഉറവ വറ്റുന്നപോല്‍ ,
വളരെ മൃദുവായ് മൌനമായ് മുറിവുകള്‍ ...
പകല്‍ മുറിഞ്ഞപോല്‍ ചന്ദ്രന്‍ മറഞ്ഞപോല്‍
വാടി വീഴാം കിനാക്കള്‍ പലപ്പോഴും ...

എത്ര നീന്തി നാം കണ്ണീര്‍ക്കയങ്ങളില്‍
എത്ര പാട്ടിലായ് നമ്മെ വരച്ചു നാം .
എത്ര പൂവിന്റെ ചിരികള്‍ പകുത്തു നാം ,
എത്ര നോവിന്റെ കഥകള്‍ പകുത്തു നാം .
എന്നിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .????

എങ്കിലും സഖീ ഒന്നായിരിക്കട്ടെ
നാം പകുത്തൊരാ സ്വപ്നവര്‍ണങ്ങളും,
മറവി തീണ്ടാത്ത മൌന രാഗങ്ങളും ,
കരുതി വച്ചൊരാ സുഖവും വിഷാദവും ,
എന്നുമെപ്പോഴും ഒന്നായിരിക്കട്ടെ .....

Thursday, February 23, 2012

മുറിക്കവിതകൾ 3

1.പുകയുന്നവ.

ചുണ്ടിനും വിരലിനും അപ്പുറത്തെ തീയുടെ അകലം കുറയുന്നു
ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!
പൊലിഞ്ഞ സ്വപ്‌നങ്ങള്‍ പെറുക്കി കൂട്ടുമ്പോള്‍,
മുറിവുകളുടെ വ്യാസം അളന്നു തിട്ടപ്പെടുത്തുമ്പോള്‍,
നഷ്ട പ്രണയത്തിന്റെ ആത്മാവ് തേടുമ്പോള്‍,
കരിഞ്ഞു പോയവയുടെ കണക്കെടുക്കുമ്പോള്‍,
ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!
ഞാന്‍ എരിഞ്ഞു തീരുന്നു...

2.കളഞ്ഞുപോയത്.

ഹൃദയത്തിനടുത്ത മേല്‍ക്കീശയില്‍ തന്നെയാണ് എടുത്തു വച്ചത് .
വില മതിക്കാനാവാതെ അന്തിചിരുന്നിട്ടുണ്ട് പലപ്പോഴും .!
എന്നിട്ടും നിന്നെ കളഞ്ഞു പോയതെങ്ങനെ ..??
നഷ്‌ടമായ വഴികളില്ലെല്ലാം വെറുതെ തിരയാറുണ്ട്
നിന്റെ സൌഹൃദത്തിന്റെ ആ ഒറ്റ നാണയത്തെ..!!

3.തോല്‍വി.

വെയില്‍ പൊട്ടുണങ്ങി മഴച്ചിന്തു ചിരിച്ചപ്പോഴെപ്പോഴോ
ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി .
പിന്നെ എപ്പോഴോ പിരിഞ്ഞു .!
വീണ്ടും പരസ്പരം കാണാതെ പ്രണയിച്ചുകൊണ്ടേയിരുന്നു ....
വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരുന്നു ..!!!

4.ആത്മസുഹൃത്തിന്.

"വല്ലാതെ മെലിഞ്ഞു "- അമ്മ .
"എനിക്കെന്താ കൊണ്ടുവന്നെ.?" - അനിയത്തി .
മൌനത്തിന്റെ കുപ്പായമിട്ട് - അച്ഛന്‍ .
"വീണ്ടും വാക്ക് തെറ്റിച്ചു"- കാമുകി .
"എന്നാ മടക്കം .?"- അയല്‍ക്കാരന്‍ .
നീ മാത്രം ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല,
കാരണം നമ്മള്‍ രണ്ടും രണ്ടല്ലല്ലോ.

Tuesday, February 14, 2012

അനാഥന്റെ അമ്മ.

അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ തെരുവിന്റെ -
തെക്കേ മൂലയില്‍ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടും.
തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌
ഒരു മുത്തം കൊടുത്ത് ,
ഒരു സ്വപ്നം കൊടുത്തു ,
ആ രൂപം ഇരുളില്‍ ലയിക്കും ....
.
.
.
യാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
തുളസ്സികരിഞ്ഞോ എന്നും ,
പശു വിശന്നു കരയുന്നു എന്നും ,
കണാക്കടങ്ങളുടെ കണക്കെടുത്തും ,
അധിപിടിച്ചു മെഴുകുതിരിപോലെ -
ഉരുകി ഉരുകി എന്റെ അമ്മ ..

Monday, February 6, 2012

വിചാരണ

എന്റെ ഉടലളവുകളെ പറ്റി എഴുതിക്കൂടെ ,
ചുണ്ടിലെ ചുബനത്തിന്റെ മധുരത്തെ പറ്റി.
എന്തിനെന്‍ പൂര്‍വാശ്രമത്തിലെ -
ചോരതുപ്പി മരിച്ച കാമുകനെ ഓര്‍മ്മപ്പെടുത്തുന്നു .?
എന്തിനു വേദനകള്‍ ആഘോഷമാക്കുന്നു .?
സോമാലിയയിലെ വിശപ്പു തിന്ന വിളകളെ ,
ഭ്രൂണത്തിലെന്നോ മരിച്ച കുഞ്ഞിനെ ,
കാട്ടി അറപ്പിക്കരുത് .
വസന്തത്തിന്റെ ഇടിമുഴക്കം കേള്‍പ്പിച്ചു
പേടിപ്പിക്കരുത് .
നിന്റെ മുറിവിലെ നീറ്റുന്ന വേദന
ഞങ്ങളില്‍ പടര്‍ത്തരുത് .


പ്രതിക്കൂട്ടിലെ ഉത്തരം

കൊടും പാപികളെ ദൈവം
കവിയായി ജനിപ്പിക്കുമത്രേ
ദൈവം കാണാത്ത കാഴ്ചകള്‍ കാണാന്‍
ആരുമറിയാത്ത വേദനകള്‍
ദൈവത്തിന്റെ കണക്കില്‍ പെടാറില്ലല്ലോ ..!!

Tuesday, January 24, 2012

മുറിക്കവിതകൾ 2

1) വള്ളിപൊട്ടിയ ചെരുപ്പുകള്‍

എന്റെ കൂടെ നടന്ന്
എന്നെ പേറി
എനിക്കായ് തേഞ്ഞു തേഞ്ഞു
ഒടുവില്‍ വള്ളി പൊട്ടിയ ചെരുപ്പുകള്‍ പരസ്പരം മന്ത്രിച്ചു
.
.
.
അച്ഛന്‍ അമ്മയോട് പറഞ്ഞത് പോലെ .!


2) രാഷ്ട്രീയം

ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
സാത്താനേ നീയെ ശരണം .!

3) തൊട്ടാവാടി

മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..

Thursday, January 19, 2012

തുറക്കാത്ത മുറികള്‍


നിന്റെ ഓര്‍മ്മകളെയും കടം തന്ന സ്വപ്നങ്ങളെയും
നമ്മുടെ തുറക്കാത്ത മുറിയില്‍ അടച്ചു പൂട്ടിയിട്ടുണ്ട് .

യാഥാര്‍ത്യങ്ങള് പ്രസവിക്കുന്ന
കുഞ്ഞുങ്ങള്‍ പല്ലിളിച്ചു കാട്ടുമ്പോള്‍,
ആ മുറിയില്‍ വന്നു ഇടക്കിപ്പോഴും
ഞാന്‍ തീകാഞ്ഞു പോകാറുമുണ്ട് .!

നിന്റെ വീട്ടിലും കാണും ഇത് പോലെ
കുറെ തുറക്കാത്ത മുറികള്‍ അല്ലെ..??

Wednesday, January 11, 2012

പേരറിയാത്ത പേടികള്‍

നാക്കിലെന്തോ കുരുക്കുന്നു.!
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍ .
നാക്കിലെന്തോ കുരുക്കുന്നു-
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും.
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍.

പെയ്ത മഴയിലും താണ്ടുന്ന കാറ്റിലും
പൂത്ത പൂവിലും പൊഴിയുന്നൊരിലയിലും.
പെയ്തു തീരാത്ത വിരഹക്കടലിലും
കവിത കണ്ട നാള്‍ കൊത്തിപ്പറിച്ചനാള്‍ .
നഷ്ടസ്മരണകള്‍ നഷ്ടസ്വപ്നങ്ങളും
പറയുവാനെന്റെ നാവ് പൊങ്ങുന്നില്ല.
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.!

നേരിലുറവിന്റെ സായന്തനങ്ങളില്‍
പ്രണയമൂറുന്ന നേര്‍ത്തനിലാവിലും
നേടുവാന്‍ വേണ്ടി നഷ്ടപ്പെടുത്തുന്ന
ചിതലരിച്ചിടും തത്വശാസ്ത്രങ്ങളും.
അന്യമാകുന്ന നേരിന്റെ നദികളും
തെരുവ് വാഴുന്ന കഴുകന്റെ നോട്ടവും
അധികമില്ലാത്ത തേങ്ങുന്നൊരരുവിയും
അധികമാകുന്ന ചോരപ്പുഴകളും
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.

കണ്ണുപൊത്തി കടന്നു പോകുമ്പോഴും
കേള്‍ക്കുവാന്‍ ഒരു ചാണ്‍ വയര്‍ പാടുന്നു.
തെരുവിലായിരം മോഹങ്ങള്‍ പൂക്കുന്നു
കായ്ച്ചതെല്ലാം വിശപ്പിന്റെ പൂവുകള്‍ .
പ്രണയമെങ്ങോ മരിച്ചു വീഴുമ്പൊഴും
അരികിലായ് നിന്ന് കാമം ചിരിക്കുന്നു.
കണ്ടതെല്ലാം വെറുക്കാന്‍ മറക്കുവാന്‍
കവിത ചാരായ ഷാപ്പുകള്‍ തേടുന്നു .
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.

നാക്കിലെന്തോ കുരുക്കുന്നു-
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും .
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍ .

Thursday, January 5, 2012

വാലുകള്‍

നാലാം ബെഞ്ചില്‍ തോളുരുമ്മിയിരുന്നു കണക്കെഴുതിയപ്പോഴും
കത്തുന്നൊരുച്ചക്ക് എന്റെ ചോറ്റുപാത്രം പകുത്തപ്പോഴും
പറഞ്ഞിരുന്നില്ല അവനും വാലുന്ടെന്നു
ഇന്നലെ അമ്പലത്തില്‍ നിന്നവന്‍ പറഞ്ഞു
കൂട്ടിതൊടരുത് ശുദ്ധം മാറും .....


സ്വപ്‌നങ്ങള്‍ പോലെ വെളുത്തിട്ടായിരുന്നു
ശാരദേച്ചിയുടെ പ്രണയം
പ്രണയക്കാവില്‍ തൊഴുതിട്ടും
അന്തിത്തിരി വച്ച് പ്രാര്‍ത്ഥിച്ചിട്ടും
ഇല്ലാത്ത ഒരു വാലായിരുന്നത്രെ കല്യാണം മുടക്കിയത്

വാലിന്റെയും കൊമ്പിന്റെയും നീളം നോക്കി
മത്സരിക്കാത്തത് കൊണ്ടാവാം
മൃഗങ്ങള്‍ ഇപ്പോഴും .......