സന്ധ്യ വേച്ചു നടന്നു പോയി
വന്നു നിൽക്കുന്നു.
മണ്ണിനിത്ര മണം കൊടുത്തൊരു
പുതു മഴ പെണ്ണ്.
മണ്ണെടുത്തു രുചിച്ചു നോക്കാൻ
മനസ്സ് പറയുന്നു.
പാഠമെത്ര പഠിച്ചു തീർക്കാൻ
അമ്മ പറയുന്നു.
ദൂരെ രാവിൻ പാട്ടു പോലൊരു
കാറ്റു വീശുന്നു.
രാവു പൂശിയ കരിയെടുത്തൊരു
തിലകമാക്കുന്നു.
കൂരിരുട്ടിൻ പൂവു പോലൊരു
മൺചിരാതൊന്നിൽ.
നീണ്ട കണ്മുന ചിമ്മി വീണ്ടും
അഗ്നി തെളിയുന്നു.
വിരസമാം കുഞ്ഞക്ഷരങ്ങളിൽ
വിരലു പായുമ്പോൾ.
കൊടിയ സാധനമോർത്തു
പോം ഈ പുസ്തക താള്.
മൺചിരാതിൻ നാളമൊന്നു
പിടഞ്ഞെണീക്കുമ്പോൾ.
അദൃശ്യമായൊരു നൂലുകൊണ്ട്
കൊരുത്തൊരീവണ്ണം.
അടുത്ത് വന്നു കളിക്കയാണീ
മഴയുടെ കുഞ്ഞു.
പേറ്റു നോവിൻ ഗന്ധമാവാം
മണ്ണു മണമെന്നും.
പുതു മഴ പെറ്റിട്ടതാവാം
ഈ മഴപ്പാറ്റ.
ലോകമെത്ര പരന്നതാണിവനോർത്തു
നിൽക്കുമ്പോൾ
കുഞ്ഞു തീ ചെറു നാമ്പിലായി
ഭൂമി തിരിയുന്നു.
ക്ഷണികമെന്നാൽ ജീവിത രസ
മധുര പാനീയം
ആസ്വദിച്ചു രുചിച്ചു
മെല്ലെ നൃത്തമാടുന്നു.
വീണുപോകാം പലരുമെന്നാൽ
കുഞ്ഞിതൾ പുറ്റിൽ
വാഴുവാനായ് ബാക്കിയുള്ളവർ
ഒത്തു നിൽക്കുന്നു.
നേരമേറെ ഇരുട്ടിടുന്നു
ബാക്കിയാവുന്നു.
പ്രണയമോടെ പൊഴിച്ച് മാറ്റിയ
കുഞ്ഞിതൾ ചിറക്.
എന്റെ കണ്ണിലുറക്കമോടെ
ഞാൻ മയങ്ങുമ്പോൾ
പ്രണയമോടെ മരിച്ചുപോയവർ
വന്നു മുട്ടുന്നു.
പുലരി വന്നു വിളിച്ചിടുമ്പോൾ
പൂക്കളാവുന്നു.
മരിച്ചു പോയവർ ബാക്കിയാക്കിയ
കുഞ്ഞിതൾ ചിറക്.
-- Asianet News Chilla Magazine
https://www.asianetnews.com/literature-magazine/chilla-malayalam-poem-by-satheesan-op-ruhrjb
ReplyDelete